പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു;ഗാന്ധി വിരുദ്ധ പരമാര്‍ശം നടത്തിയിട്ടില്ലെന്ന് ഹെഗ്‌ഡെ

ബെംഗളുരു: മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെ രംഗത്ത്. പ്രസംഗത്തിനിടയില്‍ മഹാത്മാഗാന്ധിയെ കുറിച്ച് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഹെഗ്‌ഡെ പറഞ്ഞു. മാധ്യമങ്ങളില്‍ വന്നത് നുണയാണെന്നും അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രസ്താവനയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ ഗാന്ധിയെ കുറിച്ചോ ഞാന്‍ പരാമര്‍ശം നടത്തിയിട്ടില്ല. ഗാന്ധിയെ കുറിച്ചോ, നെഹ്റുവിനെ കുറിച്ചോ ഏതെങ്കിലും ഒരു സ്വാതന്ത്ര്യസമര സേനാനിയെ കുറിച്ചോ എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ അതെനിക്ക് കാണിച്ചുതരൂ.’ഹെഗ്ഡെ പറഞ്ഞു.

ഹെഗ്ഡെയ്ക്കെതിരേ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. അനന്തകുമാറിന്റെ വിവാദപരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞിരുന്നു.

അതേസമയം പരാമര്‍ശം പിന്‍വലിച്ച് എംപി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ലോകസഭയില്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടത്പക്ഷവും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഭരണഘടനയെ രക്ഷിക്കുവെന്നും, രാജ്യത്തെ രക്ഷിക്കൂവെന്നും ബിജെപി ഗോഡ്സെ പാര്‍ട്ടിയെന്നുമെഴുതിയ പ്ലക്കാഡുകളുമായാണ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. ഇതേത്തുടര്‍ന്ന് സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു.

ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് സ്വാതന്ത്ര്യ സമരത്തെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിച്ച് അനന്ത് കുമാര്‍ ഹെഗ്ഡെ രംഗത്തെത്തിയത്. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയാണ് സ്വാതന്ത്ര്യ സമരം മുഴുവന്‍ അരങ്ങേറിയതെന്നും നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടതെന്നുമാണ് ഹെഗ്ഡെ പറഞ്ഞത്.

മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്നു പറഞ്ഞ ഹെഗ്ഡെ നാടകത്തിലൂടെ സ്വാതന്ത്ര്യം നേടിയ ചിലരെ എന്തിനാണ് മഹാത്മാ എന്ന് വിളിക്കുന്നതെന്നും ചോദിച്ചിരുന്നു.

Top