ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാനാവാതെ നെതർലൻഡ്സ്

സിഡ്‌നി: നെതർലൻഡ്സിനെ അനായാസം തോൽപ്പിച്ച് ഇന്ത്യ. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ വലിയ മൈതാനത്ത് കിങ് കോഹ്ലിയും ഹിറ്റ്മാൻ രോഹിതും ‘360’ സൂര്യയും നടത്തിയ മിന്നും ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻസ് 56 റൺസകലെ വീണു. ഷാരിസ് അഹ്മദും പോൾ വാൻ മീകരെനും അടക്കമുള്ള വാലറ്റനിര നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ കൂറ്റൻ വിജയ സ്വപ്‌നങ്ങൾ തട്ടിത്തെറിപ്പിച്ചത്.

ഇന്ത്യ ഉയർത്തിയ 180 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡച്ച് സംഘത്തെ ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങും ചേർന്ന് തുടക്കത്തിൽ തന്നെ വിറപ്പിക്കുന്ന കാഴ്ചയാണ് സിഡ്‌നിയിൽ കണ്ടത്. പവർപ്ലേയിൽ ഭുവി എറിഞ്ഞ തുടർച്ചയായ രണ്ട് ഓവറുകൾ മെയ്ഡനായി. അതിൽ നെതർലൻഡ്‌സിന്റെ ഇന്ത്യൻ വംശജനായ ഓപണർ വിക്രംസിജ് സിങ്ങിന്റെ വിക്കറ്റും.

പിന്നീട് വന്നവരെല്ലാം ചെറിയ സംഭാവനകൾ മാത്രം നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറിയുമായി തിളങ്ങിയ കോളിൻ അക്കർമാനും(17) വാലറ്റത്തിൽ സ്പിന്നർ ടിം പ്രിംഗിളും(20) ആണ് പോരാടാനെങ്കിലും നോക്കിയത്. മാക്‌സ് ഒഡൗഡ്(16), ബസ് ഡി ലീഡ്(16), ഷാരിസ് അഹ്മദ്(16), പോള്‍ മീകരന്‍(14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഡച്ച് ബാറ്റർമാർ.

ഇന്ത്യൻ ബൗളർമാരിൽ ഭുവനേശ്വർ കുമാർ തന്നെയാണ് നെതർലൻഡ്‌സിനെ വരിഞ്ഞുമുറുക്കിയത്. മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് നേടി വെറും ഒൻപത് റൺസാണ് ഭുവി വിട്ടുകൊടുത്തത്. ഭുവിക്കൊപ്പം അർഷ്ദീപ് സിങ്ങും അക്‌സർ പട്ടേലും രവിചന്ദ്രൻ അശ്വിനുമെല്ലാം രണ്ടു വീതം വിക്കറ്റ് കൊയ്തു. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റും ലഭിച്ചു.

Top