നേപ്പാള്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 128 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ 128 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പലരും കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രകമ്പനമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രി 11.32-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ജാജര്‍കോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ദുരന്തനിവാരണ ഏജന്‍സികളടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.. ഭൂചലനത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Top