മുസ്‌ലിം ലീഗിന്റെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം. മുതിർന്ന നേതാക്കൾക്കൊപ്പം, പുതുമുഖങ്ങൾക്ക് കൂടി അവസരം നൽകുന്നതാണ് ലീഗിൻ്റെ സ്ഥാനാർഥി പട്ടിക. പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട വി.കെ ഇബ്രാഹിംകുഞ്ഞിന്റെയും നിക്ഷേപതട്ടിപ്പ് കേസില്‍ അകപ്പെട്ട എം.സി കമറുദ്ദീന്റെയും പേരുകൾ സാധ്യതാ പട്ടികയിൽ ഇല്ല എന്നതാണ് പ്രത്യേകത.
മലപ്പുറം,വേങ്ങര, മഞ്ചേരി എന്നീ മണ്ഡലങ്ങളിലേതുള്‍പ്പെടെ ആറോളം സിറ്റിങ് എം.എല്‍.എമാര്‍ക്ക് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. പി.വി അബ്ദുല്‍ വഹാബിന് മഞ്ചേരി സീറ്റ് നല്‍കാനാണ് ആലോചന. കെ.എം ഷാജിയെ കാസർകോട്ട് സിറ്റിങ് എം.എൽ.എ, എൻ.എ നെല്ലിക്കുന്നിനൊപ്പം പരിഗണിക്കുന്നു.വള്ളിക്കുന്നില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ഏറനാട്ടില്‍ പി.കെ ബഷീര്‍, കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും.
ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.