ഇഷ്ടം പരിഗണിക്കാതെ മറ്റൊരാളെ വിവാഹം കഴിച്ചതിന് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് അയല്‍വാസി

ദില്ലി: ഏറെ കാലമായ് പിന്നാലെ നടന്നു, പരിഗണിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തതിന് 22 കാരിയെ കുത്തി പരിക്കേല്‍പ്പിച്ച് 23കാരന്‍ അയല്‍വാസി. ദില്ലിയിലെ ബുലന്ദ് മസ്ജിദിന് സമീപം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അക്രമം നടന്നത്. തലയിലും മുഖത്തും കഴുത്തിലും കാലിലും കുത്തേറ്റ യുവതി നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷാ ബാബു എന്ന 23കാരനാണ് അയല്‍വാസി ആയിരുന്ന ഹസ്മത് ജഹാന്‍ എന്ന 22കാരിയെ നിരവധി തവണ കത്തികൊണ്ട് കുത്തിയത്.

ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശികളാണ് ഇരുവരും. യുവതിയുടെ അയല്‍വാസിയായിരുന്നു യുവാവ്. ഹൈദരബാദില്‍ തയ്യല്‍ക്കാരായ യുവാവിന് 22കാരി വിവാഹിതയായത് ഇഷ്ടമായിരുന്നില്ല. നാല് മാസം മുന്‍പാണ് യുവതി മുഹമ്മദ് മുന്ന എന്നയാളെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം യുവതിയെ ദില്ലിയിലെത്തി കണ്ട ഷാ ബാബു വിവാഹിതയായതിനേക്കുറിച്ച് ചോദിച്ച് വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിനിടെ യുവാവ് കത്തിയെടുത്ത് യുവതിയ ആക്രമിക്കുകയായിരുന്നു. യുവതിയുമായി സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ചെയ്തതാണെന്നാണ് 23കാരന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഏറെക്കാലമായി യുവാവ് യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഭര്‍ത്താവിന്റെ വീടിന്റെ സമീപത്ത് വച്ചാണ് യുവതിയെ ഇയാള്‍ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയ സമീപത്തെ ആശുപത്രിയിലും അവിടെ നിന്ന് ഗുരു തെഗ് ബെഹാദൂര്‍ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ നല്‍കിയ വിവരം അനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബലം പ്രയോഗിച്ച് യുവാവിനെ കീഴടക്കി പൊലീസിന് കൈമാറി. ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Top