നീറ്റ് 2022: ഫലം പ്രഖ്യാപിച്ചു, 715 മാർക്കോടെ തനിഷ്ക ഒന്നാമത്; കേരളത്തിൽ മുന്നിൽ നന്ദിത

ഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. ഹരിയാനയിൽനിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡൽഹി സ്വദേശി വാത്‌സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കർണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷൺ ഗൻഗുലെ മൂന്നാം റാങ്ക് നേടി.

715 മാർക്കോടെയാണ് തനിഷ്ക ഒന്നാമതെത്തിയത്. രാജസ്ഥാനിലാണു പരീക്ഷ എഴുതിയത്. ആദ്യ നാലു റാങ്കുകാർക്ക് ഒരേ മാർക്ക് ആയിരുന്നെങ്കിലും ടൈബ്രേക്കർ അടിസ്ഥാനത്തിലാണ് തനിഷ്ക ഒന്നാമത് എത്തിയത്. ഫലം ഔദ്യോ​ഗിക വെബ്സൈറ്റ് ആയ http://neet.nta.nic.in വഴി ഉദ്യോ​ഗാർത്ഥികൾക്ക് ലഭിക്കും.

ജൂലൈ 17-നാണ് നീറ്റ് പരീക്ഷ നടന്നത്. 18,72,343 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 47–ാം റാങ്ക് നേടിയ പി നന്ദിതയാണ് ആദ്യ അൻപതിൽ ഇടംപിടിച്ച ഏക മലയാളി. കേരളത്തിൽ ഒന്നാം റാങ്കും പെൺകുട്ടികളിൽ 17–ാം റാങ്കും നന്ദിതയ്ക്കാണ്.

എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ http://neet.nta.nic.in തുറന്ന് ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെയുള്ള NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക. അടുത്ത വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകണം. നീറ്റ് റിസൾട്ട് ക്ലിക്ക് ചെയ്യുക.‌ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കാം.

Top