നീറ്റ് പരീക്ഷ ഒഴിവാക്കണം; മോദിക്ക് കത്തയച്ച് സ്റ്റാലിന്‍

തമിഴ്‌നാട്: നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നീറ്റ് പരീക്ഷ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുമെന്ന് കത്തില്‍ പറയുന്നു. അമിത്ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ നീക്കം. ഡിഎംകെ ഇപ്പോള്‍ നീറ്റ് വിരുദ്ധ ബില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്.

നീറ്റ് പരീക്ഷ ഒഴിവാക്കി കൊണ്ട് പ്ലസ് ടൂ മാര്‍ക്ക് കണക്കാക്കി മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം നല്‍കുന്ന പഴയ രീതി കൊണ്ടുവരണം എന്നാണ് ഇപ്പോള്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുമോ എന്നുള്ള ആശങ്ക കാരണം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാവപ്പെട്ട തമിഴ്വിദ്യാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കുന്നതാണ് നീറ്റ് പരീക്ഷ, അതൊഴിവാക്കണം എന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കനിമൊഴി എംപി രം?ഗത്ത് വന്നിരുന്നു. തമിഴന്‍ പ്രധാനമന്ത്രിയാകുന്നത് ഡിഎംകെ മുടക്കിയെന്ന വാദം തെറ്റാണെന്ന് കനിമൊഴി പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നതിലും വ്യാജ പ്രചാരണത്തിലും ബിജെപി മിടുക്കരാണ്. ഒരു തമിഴന്റെയും വഴി മുടക്കുന്നവരല്ല ഡിഎംകെയെന്നും കനിമൊഴി പറഞ്ഞു.

തമിഴരെ അംഗീകരിക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ആദ്യം തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം അംഗീകരിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അവസരവും നികുതി വിഹിതവും ഉറപ്പാക്കൂ. എന്നിട്ട് മതി, തമിഴനെ പ്രധാനമന്ത്രി ആക്കുമെന്ന പ്രഖ്യാപനമെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രവര്‍ത്തകരുമായി അടച്ചിട്ട മുറിയില്‍ നടത്തിയ രഹസ്യചര്‍ച്ചയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ.കാമരാജിനെയും ജി.കെ.മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ഡിഎംകെ തടഞ്ഞുവെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Top