നീറ്റ് പരീക്ഷ വിവാദം; നാഷണൽ ടെസ്റ്റിങ് ഏജൻസിയടക്കമുള്ളവർക്ക് നോട്ടീസ്

നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ഹർജിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ഹർജി ഹൈക്കോടതി മറ്റന്നാൾ വീണ്ടും പരിഗണിക്കും.

പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷാ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്. കൂടാതെ പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സൗജന്യ കൗൺസലിംഗ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് ഹർജിക്കാരൻ.

കൊല്ലം ആയൂരിലെ കോളേജിൽ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചതായി പരാതി ഉയര്‍ന്നത്. കേസിൽ എല്ലാ പ്രതികൾക്കും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പരീക്ഷ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സർവർ ഡോ. ഷംനാദ് എന്നിവർക്കൊപ്പം ജയിലിലായ കരാർ ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എല്ലാവ‍ര്‍ക്കും ജാമ്യം അനുവദിച്ചത്.

Top