തിരിച്ചടവ് 5000 കോടിയില്‍ താഴെ; പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ നീരവ് മോദി

neerav modi

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി നീരവ് മോദി രംഗത്ത്. ബാങ്കിന് അയച്ച കത്തിലാണ് ഈ വിമര്‍ശനം. തനിക്കെതിരെ ആരോപിച്ച കിട്ടാക്കടം പഞ്ചാബ് നാഷണല്‍ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നാണ് നീരവ് മോദി ആരോപിക്കുന്നത്. തനിക്ക് തിരിച്ചടയ്ക്കാനുള്ളത് വെറും 5000 കോടിയില്‍ താഴെ മാത്രമെന്നും കത്തില്‍ പറയുന്നു. അനാവശ്യനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പണം തിരിച്ചടയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും നീരവ് വ്യക്തമാക്കി.

രത്‌നവ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച നീരവ് മോദി, ബെല്‍ജിയത്തിലെ ആന്റ് വര്‍പ്പിലാണ് വളര്‍ന്നത്. വാര്‍ട്ടണ്‍ ബിസിനസ് സ്‌കൂളില്‍ ചേര്‍ന്ന മോദി ഒരു വര്‍ഷത്തിനകം പഠനം ഉപേക്ഷിച്ച് മുംബൈയില്‍ സ്വന്തം രത്‌നവ്യാപാര കമ്പനി രൂപീകരിച്ചു. അമേരിക്കയിലെ ആഡംബര കേന്ദ്രങ്ങളിലും മോദി രത്‌ന ഷോറൂമുകള്‍ തുറന്നു.

ഹോളിവുഡ് നടിമാര്‍ നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി. ഡക്കോറ ജോണ്‍സണും കേറ്റ് വിന്‍സ്!ലറ്റും നവോമി വാട്ട്‌സും അടുത്തിടെ പ്രിയങ്കാ ചോപ്രയും നീരവ് മോദിയുടെ രത്‌നാഭരണവുമായി റാംപുകളില്‍ നിറഞ്ഞു. ഹോങ്കോങ്ങിലും മക്കാവുവിലുമൊക്കെ മോദി ഷോറും തുറന്നു. മുംബൈയിലെ പ്രശസ്തമായ റിതം ഹൗസ്, 36 കോടി നല്കി നീരവ് മോദി സ്വന്തമാക്കിയിരുന്നു. പൊതുമേഖലാ ബാങ്കുകളെ കളിപ്പിച്ച് സ്വന്തമാക്കിയ പണം കൊണ്ടാണെന്നാണ് ഇതെല്ലാം നടത്തിയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

തട്ടിപ്പ് നടത്തി ന്യൂയോര്‍ക്കിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു. മോദിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. എട്ട് ഉദ്യോഗസ്ഥരെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതിനിടെ കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ 60,000 കോടി രൂപയുടെ വായ്പ തട്ടിപ്പുണ്ടായെന്ന ആര്‍ബിഐയുടെ കണക്കും പുറത്തുവന്നിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി സ്വിറ്റ്‌സര്‍ലന്റില്‍ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മോദിയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയം നീരവ്‌മോദിയുടെയും ഗീതാഞ്ജലി ജുവല്‍സ് ഉടമ മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു.

Top