ചരിത്രമെഴുതി നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ കിരീടം

ലുസാന്‍: ചരിത്രമെഴുതി ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ ലുസാനില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്ര കിരീടം ചൂടി. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍കൂടിയായ നീരജ് ചോപ്ര 87.66 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഒന്നാമതെത്തിയത്. എന്നാല്‍ ലോങ് ജംപില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ അഞ്ചാമതായി.

ഒന്‍പത് പേര്‍ പങ്കെടുത്ത പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ അഞ്ചാം ശ്രമത്തിലാണ് നീരജ് 87.66 മീറ്റര്‍ കണ്ടെത്തിയത്. ആദ്യ ശ്രമം ഫൗളില്‍ കലാശിച്ചു. രണ്ടാം ശ്രമത്തില്‍ 83.52 മീറ്റര്‍ മാത്രം എറിയാനായ നീരജ് മൂന്നാം ശ്രമത്തില്‍ അത് 85.04 മീറ്ററായി ഉയര്‍ത്തി. നാലാം ശ്രമം വീണ്ടും ഫൗളില്‍ കലാശിച്ചു. അഞ്ചാം ശ്രമത്തില്‍ വിജയമുറപ്പിച്ചുകൊണ്ട് നീരജ് കുതിച്ചുയര്‍ന്നു. ആറാം ശ്രമത്തില്‍ 84.15 മീറ്റര്‍ ദൂരമാണ് താരം കണ്ടെത്തിയത്.

87.03 മീറ്റര്‍ ദൂരം കണ്ടെത്തിയ ജര്‍മനിയുടെ ജൂലിയാന്‍ വെബ്ബര്‍ രണ്ടാമതും 86.13 മീറ്റര്‍ ദൂരം കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെച്ച് മൂന്നാമതും ഫിനിഷ് ചെയ്തു. പരിക്കിന്റെ പിടിയിലായിരുന്ന നീരജ് കഴിഞ്ഞ ഒരു മാസമായി വിശ്രമത്തിലായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ ഉടനെതന്നെ താരത്തിന് കിരീടം നേടാനായി എന്നത് ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന കാര്യമാണ്. 25 കാരനായ നീരജ് മേയ് അഞ്ചിന് നടന്ന ദോഹ ഡയമണ്ട് ലീഗിലും കിരീടം നേടിയിരുന്നു.

പുരുഷന്മാരുടെ ലോങ്ജംപില്‍ മലയാളിതാരമായ ശ്രീശങ്കര്‍ നിരാശപ്പെടുത്തി. ഒന്‍പത് പേര്‍ പങ്കെടുത്ത മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലേക്ക് കയറാന്‍ താരത്തിന് സാധിച്ചില്ല. മൂന്നാം ശ്രമത്തില്‍ നേടിയ 7.88 മീറ്ററാണ് താരത്തിന് അഞ്ചാം സ്ഥാനം സമ്മാനിച്ചത്. ആദ്യ ശ്രമത്തില്‍ 7.75 മീറ്റര്‍ കണ്ടെത്തിയ താരം അത് രണ്ടാം ശ്രമത്തില്‍ 7.63 മീറ്ററായി ഉയര്‍ത്തി. നാലാം ശ്രമത്തില്‍ 7.59 മീറ്ററും അഞ്ചാം ശ്രമത്തില്‍ 7.66 മീറ്ററും മാത്രമാണ് ശ്രീശങ്കറിന് കണ്ടെത്താനായത്. തന്റെ കരിയര്‍ ബെസ്റ്റായ 8.36 മീറ്ററിന്റെ അടുത്തെത്താന്‍ പോലും താരത്തിന് സാധിച്ചില്ല. ഈ ഇനത്തില്‍ 8.11 മീറ്റര്‍ ചാടി ബഹ്റൈന്റെ നയ്റന്‍ ലഖ്വാന്‍ ഒന്നാമതെത്തി. ഗ്രീസിന്റെ ടെന്റോഗ്ലോ മില്‍റ്റിയാഡിസ് രണ്ടാമതും ജപ്പാന്റെ ഹഷിയോക്ക യുകി മൂന്നാമതും ഫിനിഷ് ചെയ്തു.

Top