ജാവലിന്‍ ത്രോ പുരുഷ റാങ്കിംഗില്‍ നീരജ് ചോപ്ര ഒന്നാമത്; ചരിത്ര നേട്ടം

ദില്ലി: ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പുരുഷന്മാരുടെ ലോക ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. 2021 ടോക്യോ ഒളിംപിക്‌സിലാണ് നീരജ് ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം സമ്മാനിക്കുന്നത്. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്.

2023 സീസണിലെ മികച്ച പ്രകടനാണ് നീരജിനെ ഒന്നാമതെത്തിച്ചത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് ഇവന്റില്‍ നീരജ് 88.63 എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള നീരജിന് 1455 പോയിന്റാണുള്ളത്. ജര്‍മനിയുടെ പീറ്റേഴ്‌സിന് 1433 പോയിന്റുണ്ട്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെഷ് (1416), ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ (1385) എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളില്‍. പാകിസ്ഥാന്റെ അര്‍ഷദ് നദീം അഞ്ചാമതുണ്ട്. 1306 പോയിന്റാണ് അര്‍ഷദിന്.

ദോഹയില്‍ വമ്പന്മാര്‍ നിരന്ന പോരാട്ടത്തില്‍ ആദ്യ അവസരത്തില്‍ തന്നെ ജയിക്കാനുള്ളത് നീരജ് എറിഞ്ഞെടുത്തിരുന്നു. പക്ഷെ ഇത്തവണയും 90 മീറ്ററെന്ന ലക്ഷ്യം തൊടാനായില്ല. ടോക്കിയോയില്‍ വെള്ളി നേടിയ യാക്കുബ് 88.63 മീറ്ററോടെ രണ്ടാം സ്ഥാനത്ത്. മുന്‍ലോകചാംപ്യന്‍ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സന് ഇത്തവണ വെല്ലുവിളിയുയര്‍ത്താനായില്ല. 85.88 മീറ്ററോടെയാണ് ആന്‍ഡേഴ്‌സന്‍ മൂന്നാമതെത്തിയത്. ഈ മാസം 28ന് മൊറോക്കോയിലാണ് സീസണിലെ രണ്ടാമത്തെ ഡയമണ്ട് ലീഗ് പോരാട്ടം. നേരത്തെ വനിതാ അത്‌ലീറ്റുകളായ സുനിത ബബര്‍ (ദീര്‍ഘദൂരം), താരം ഷൈലി സിംഗ് (ലോംഗ് ജംപ്) എന്നിവരും അതല്റ്റിക്‌സ് ഒന്നാംസ്ഥാനം അലങ്കരിച്ചിരുന്നവരാണ്.

നേരത്തെ, ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് നീരജ് രംഗത്തെത്തിയിരുന്നു. നീതിക്കുവേണ്ടി അത്ലറ്റുകള്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ട്വീറ്റ് ചെയ്തു. ”രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവര്‍. ഓരോ പൗരന്റേയും അഭിമാനത്തെ സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമാണ്. സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതര്‍ ഇടപെടണം.” അദ്ദേഹം ആവശ്യപ്പെട്ടു.

Top