ചരിത്രമെഴുതി നീരജ് ചോപ്ര: ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വര്‍ണം എറിഞ്ഞിടുകയായിരുന്നു.

പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. നാലെ ഗുണം നാനൂറ് മീറ്റര്‍ റിലേ ഫൈനലില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. റിലേയില്‍ അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ഫ്രാന്‍സിനാണ് വെള്ളി

കഴിഞ്ഞ വര്‍ഷത്തെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. ഒറിഗോണില്‍ 88.13 ദൂരം കണ്ടെത്തിയായിരുന്നു വെള്ളിത്തിളക്കം. ഇനിയുമേറെ മെഡലുകള്‍ രാജ്യം 25 വയസുകാരനായ നീരജ് ചോപ്രയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. പാരിസ് ഒളിംപിക്സിന് ഇതിനകം നീരജ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

Top