നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ ശരീരഭാരം നീരുവെച്ച് 8 കിലോ കൂടിയെന്ന്

തിരുവനന്തപുരം; നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ശരീരഭാരം, ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് നീരുവച്ച് 8 കിലോ കൂടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ചകളുണ്ടായതിനെത്തുടര്‍ന്നു രണ്ടാമതു നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് 85 കിലോയായിരുന്നു ശരീരഭാരമെങ്കില്‍ ആദ്യ പോസ്റ്റുമോര്‍ട്ടം നടക്കുമ്പോള്‍ 93 കിലോയായിരുന്നു ഭാരം. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് 6 ദിവസത്തിനിടയിലാണ് നീരുവച്ച് ശരീര ഭാരം 8 കിലോ കൂടിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.

മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ ഞെരിഞ്ഞമര്‍ന്നു. കിഡ്‌നി നീരുവന്ന് വീര്‍ത്തു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തകരാറുണ്ടായി. രാജ്കുമാറിന്റെ ശരീരത്തില്‍ പുറമേ കാണാവുന്ന 21 മുറിവുകളുണ്ടായിട്ടും അതൊന്നും ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല. 2019 ജൂണ്‍ 22നാണ് ആദ്യ പോസ്റ്റുമോര്‍ട്ടം നടന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മെഡിക്കല്‍ ഓഫിസറുമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. മരണ കാരണം ന്യുമോണിയ ആണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിനു മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ടുണ്ടായ പരുക്കുകള്‍ സംഭവിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ഈ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളിയാണ് 38 ദിവസത്തിനു ശേഷം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്. കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ച് 6 ഉദ്യോഗസ്ഥരെ പിരിച്ചു വിടാനും നിയമ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Top