നെടുങ്കണ്ടത്ത്‌ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു. മേഖലയില്‍ നാളുകളായ് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനിന്നിരുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മേസ്തിരി ജോലി ചെയ്യുന്ന പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ സംഭവം. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ പ്രകാശിന്റെ മുഖത്തും കൈയ്ക്കും കാലിനും പരുക്കുണ്ട്. ഞായാറാഴ്ച രാത്രി 9.45നു തോവാളപ്പടിയില്‍ മാരകായുധങ്ങളുമായെത്തിയ സംഘം പ്രകാശ് ഓടിച്ചിരുന്ന ജീപ്പ് തടഞ്ഞ് നിര്‍ത്തിയ ശേഷമാണ് അക്രമം നടത്തിയത്.

മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വാഹനം തടഞ്ഞ ഉടനെ മുന്‍വശത്തെ ഗ്ലാസ് കമ്പിവടിക്ക് അടിച്ച് തകര്‍ത്തു. പിന്നാലെ മുഖത്തിനും കൈയ്ക്കും വെട്ടി. ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രകാശ് പറഞ്ഞു.

സംഭവത്തിന് പിന്നില്‍ സിപിഎം ഗുണ്ടകളാണന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. നെടുങ്കണ്ടം 11-ാം വാര്‍ഡ് വനിത മെമ്പര്‍ വാക്‌സിന്‍ വിതരണം രാഷ്ട്രീയം നേട്ടത്തിനായി ഉപയോഗിക്കുന്നതായി ആരോപിച്ച് ബിജെപി നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

പോസ്റ്റിനു താഴെ ബിജെപി പ്രവര്‍ത്തകനായ പ്രകാശ് കമന്റിട്ടിരുന്നു. ഇതിനു മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകാശിനെ കൈകാര്യം ചെയ്യുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണി ഉയര്‍ത്തിയിരുന്നതായും പ്രകാശന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Top