മഹാനടന് യാത്രയയപ്പ് നല്‍കാന്‍ അയ്യങ്കാളി ഹാളില്‍ ജനപ്രവാഹം, ശാന്തികവാടത്തില്‍ സംസ്‌ക്കാരം

തിരുവനന്തപുരം: അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവിന് യാത്രയയപ്പ് നല്‍കാന്‍ ജനപ്രവാഹം എത്തി. അയ്യങ്കാളി ഹാളില്‍ രാവിലെ 10.30ന് പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍നിന്ന് ആളുകളെത്തി. രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.

നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, ടി.പി.മാധവന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, സമുദായ-സാംസ്‌കാരിക നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുന്നന്‍പാറയിലെ വീട്ടില്‍ ഇന്നലെ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ സാംസ്‌കാരിക മേഖലയിലെ നിരവധിപേരെത്തി. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലര്‍ച്ചെ ഒന്നരയോടെ നടന്‍ മോഹന്‍ലാല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഒട്ടേറെ സിനിമകളില്‍ അഭിനയത്തിന്റെ നെടുമുടി സ്പര്‍ശം അനുഭവിച്ചറിഞ്ഞ മമ്മൂട്ടി, 40 വര്‍ഷക്കാലത്തെ അഭിനയ സഹവാസം ഓര്‍ത്തെടുത്തപ്പോള്‍ മോഹന്‍ലാല്‍ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങള്‍ പങ്കിട്ടു. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാല്‍, വികാരാധീനനായി.

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ നെടുമുടി വേണുവിന്റെ വിയോഗം അതീവ ദുഃഖകരമാണെന്നു ഗവര്‍ണര്‍ പറഞ്ഞു.

Top