നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ടാം പോസ്റ്റുമോര്‍ട്ടം നാളെ നടക്കും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രാജ്കുമാറിന്റെ രണ്ടാം പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. കസ്റ്റഡിക്കൊല അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദ്ദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫൊറന്‍സിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.

സംസ്‌കരിച്ച് മുപ്പത്തിയേഴാം ദിവസമാണ് മൃതദ്ദേഹം പുറത്തെടുക്കുന്നത്. കോട്ടയം മെഡിക്കല്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടം സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പരുക്കുകളുടെ പഴക്കം കണ്ടെത്താതിരുന്നത് മുതല്‍ ആന്തരാവയവങ്ങള്‍ പരിശോധനക്ക് എടുക്കാതിരുന്നത് വരെയുള്ള ഗുരുതര വീഴ്ചകള്‍ പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുത്ത ജുഡീഷ്യല്‍ കമ്മിഷന്‍ രണ്ടാം പോസ്റ്റുമോര്‍ട്ടത്തിന് തീരുമാനിച്ചത്. വാരിയെല്ലുകളില്‍ ഏറ്റ പരുക്കാണ് പ്രധാനമായും പരിശോധിക്കുക. വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമര്‍ത്തി സിപിആര്‍ കൊടുത്തപ്പോള്‍ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാലിത് പൊലീസ് മര്‍ദ്ദനത്തില്‍ പറ്റിയതാണോ എന്നറിയാനാണ് കമ്മിഷന്റെ ശ്രമം.

പോസ്റ്റുമോര്‍ട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി. മുതിര്‍ന്ന പോലീസ് സര്‍ജന്മാരായ പിബി ഗുജ്റാള്‍, കെ പ്രസന്നന്‍ എന്നിവരെ കൂടാതെ ഡോ എ കെ ഉന്മേഷും ചേര്‍ന്നാണ് രണ്ടാംവട്ട പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.

Top