നെടുങ്കണ്ടം കസ്റ്റഡി മരണം; കേസില്‍ അഞ്ച് പൊലീസുകാരും ഒരു ഹോംഗാര്‍ഡും അറസ്റ്റില്‍

കൊച്ചി: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ അഞ്ച് പൊലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു.

എഎസ്‌ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്. സഞ്ജീവ് ആന്റണി, നിയാസ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കൊച്ചി സി ജെ എം കോടതിയില്‍ ഹാജരാക്കും.

സിബിഐ അന്വേഷണത്തില്‍, കൊലപാതകത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസില്‍ എസ്‌ഐ സാബു ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. ആറ് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചത്. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് സാബുവിനെ അറസ്റ്റു ചെയ്തത്.

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ ജൂഡീഷല്‍ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനു പുറമേയാണ് കേസ് സിബിഐക്കും വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പീരുമേട് സബ്ജയിലില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

Top