രാജ്കുമാറിന്റെ കസ്റ്റഡി മരണം: പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജയില്‍ ഡി.ജി.പി

rishiraj singh

തിരുവനന്തപുരം:രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണം നടത്തുക. നാലു ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

രാജ്കുമാറിന് പോലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളുള്ള സാഹചര്യത്തിലാണ് ജയിലിലെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിടുന്നത്.നെടുങ്കണ്ടം തൂക്കുപാലത്തുള്ള ‘ഹരിത ഫിനാന്‍സ്’ എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തേത്തുടര്‍ന്ന് ഉടമ രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു എന്നാണ് പോലീസിന്റെ വാദം. ഒന്‍പത് ദിവസം കസ്റ്റഡിയിലായിരുന്ന രാജ്കുമാര്‍, പീരുമേട് സബ്ജയിലില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് 21-നാണ് മരിച്ചത്.

ജയിലില്‍ എത്തിയപ്പോള്‍ തന്നെ രാജ്കുമാര്‍ അവശനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.ജയിലില്‍ ആരോഗ്യനില വഷളായരാജ്കുമാറിനെ അധികൃതര്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നും നെഞ്ചുവേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്.

Top