ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിവസം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. മത്സരം ആരംഭിച്ച് രണ്ടാം ഓവറില്‍ തന്നെയാണ് രണ്ട് വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ചുറണ്‍സെടുത്ത അക്ഷര്‍ പട്ടേലിനെയാണ് ആദ്യം നഷ്ടമായത്. മോയിന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് സ്റ്റംപ് ചെയ്താണ് താരം പുറത്തായത്. അക്ഷറിന് പകരം ഇഷാന്ത് ശര്‍മ പിന്നീട് ക്രീസിലെത്തി. ഒരു പന്ത് പ്രതിരോധിച്ച താരം തൊട്ടടുത്ത പന്തില്‍ മോയിന്‍ അലിയ്ക്ക് വിക്കറ്റ് നല്‍കുകയായിരുന്നു.
ഇതോടെ 300 ന് ആറ് എന്ന നിലയില്‍ നിന്നും 300 ന് എട്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.
രണ്ടു മുൻനിര ബാറ്റ്‌സ്മാന്മാർ പൂജ്യത്തിന് പുറത്തായ പിച്ചില്‍ രോഹിതിന്റെ വീരോചിത സെഞ്ചുറിയോടെ (161) ഇന്ത്യ ആദ്യദിനം ആറിന് 300 റണ്‍സിലെത്തിയിരുന്നു. അജിന്‍ക്യ രഹാനെ (67) രോഹിതിന് കൂട്ടായി. ക്യാപ്റ്റന്‍ വിരാട് കോലി (0), ഓപ്പണർ ശുഭ്മാൻ ഗിൽ (0) എന്നിവർ പൂജ്യത്തിന് മടങ്ങി. രോഹിത്, രഹാനെ, ചേതേശ്വർ പുജാര (21), ആർ. അശ്വിൻ(13) എന്നിവരും മടങ്ങി.