ചാളക്കറിയുണ്ടോയെന്ന് സുരേഷ് ഗോപി; ഇങ്ങനെയും ആവാം തെരഞ്ഞെടുപ്പ് പ്രചാരണം. . .

തൃപ്രയാര്‍: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, സുരേഷ് ഗോപിയുടെ ഉച്ചയൂണ് വിശേഷം തന്നെ. ഉച്ചക്ക് ഒരു മണിക്ക് ഊണ് കഴിക്കുന്ന ശീലം സുരേഷ് ഗോപി പ്രചാരണത്തിരക്കിലും പാലിക്കുകയാണ്.

അതിനാല്‍ തന്നെ സുരേഷ് ഗോപി അടുത്ത പ്രദേശത്തെങ്ങാനും ഉണ്ടെങ്കില്‍ ഒരു പക്ഷേ ഉച്ചയൂണിനായി അദ്ദേഹം അടുത്തുള്ള ഏത് വീട്ടില്‍ വേണമെങ്കിലും കയറി ചെല്ലാമെന്ന സ്ഥിതിയിലാണ്.

ചൊവ്വാഴ്ച തളിക്കുളം ബീച്ചിലെ കുറുക്കംപര്യ വീട്ടില്‍ വിബിന്റെ വീട്ടില്‍ നിന്നുമായിരുന്നു സുരേഷ് ഗോപി ഊണ് കഴിച്ചത്. സ്ഥാനാര്‍ഥിയെ കാണുവാന്‍ വീടിന്റെ മുന്നില്‍ നിന്ന വിബിന്റെ ഭാര്യ അപര്‍ണകുമാരിയോട് തുറന്ന വാഹനത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ വിളിച്ചു ചോദിച്ചത്, ചാളക്കറിയുണ്ടോയെന്നാണ്.

ആദ്യം അമ്പരന്ന അപര്‍ണകുമാരി ഞണ്ടുകറിയുണ്ടെന്ന് മറുപടി നല്‍കി. എങ്കില്‍ കുറച്ച് ചോറ് വിളമ്പിക്കോളൂ എന്നു പറഞ്ഞ് അദ്ദേഹം വാഹനത്തില്‍ നിന്ന് ഇറങ്ങി. സമൃദ്ധമായി ഊണ് കഴിഞ്ഞപ്പോള്‍ ഇഷ്ടമായോ എന്ന് അപര്‍ണയുടെ ചോദ്യത്തിന് ‘പാത്രം തിരിച്ചുവേണോ’ എന്നായിരുന്നു മറുചോദ്യം. വിബിന്റെ കുടുംബംഗങ്ങളോടും അയല്‍വാസികള്‍ക്കുമൊപ്പം ഫോട്ടോയെടുത്താണ് താരജാഡയില്ലാതെ സുരേഷ് ഗോപി വീട്ടില്‍ നിന്ന് മടങ്ങിയത്.

Top