മഹാരാഷ്ട്രയിൽ വൻ അട്ടിമറി നീക്കങ്ങൾ; എൻസിപിയെ പിളർത്തി അജിത് പവാർ

മുംബൈ : മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും സർക്കാരിലേക്ക്. 29 എംഎൽഎമാരുമായാണ് അജിത് പവാർ സർക്കാരിന്റെ ഭാഗമാകുന്നത്. ഇതിനു മുന്നോടിയായി തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാരുമായി അജിത് പവാർ രാജഭവനിലെത്തി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ അജിത് പവാർ, ഉപമുഖ്യമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകുമെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.

ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാർ പുണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Top