ബിഹാറിലെ കുട്ടികളുടെ മരണം ദൗര്‍ഭാഗ്യകരം; ആയുഷ്മാന്‍ ഭാരത് ശക്തിപ്പെടുത്തണമെന്ന്…

ന്യൂഡല്‍ഹി:ബിഹാര്‍ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് നൂറിലേറെ കുട്ടികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമാണെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിഷയത്തെ ഗൗരവത്തോടെ കാണണമെന്നും പ്രതിരോധകുത്തിവയ്പ്പുകള്‍, സുരക്ഷ, ആരോഗ്യപരിരക്ഷ എന്നിവയെക്കുറിച്ചെല്ലാം ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു തീര്‍ത്തും സങ്കടകരമായ അവസ്ഥയാണ്. ഇന്ന് ബിഹാറില്‍ സംഭവിച്ചത് നാളെ മറ്റൊരു സംസ്ഥാനത്ത് ആവര്‍ത്തിച്ചേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അടിയന്തരമായി ചെയ്യേണ്ടത് ‘ആയുഷ്മാന്‍ ഭാരത്’ പദ്ധതി ശക്തിപ്പെടുത്തുകയാണ്. ദരിദ്രരായവര്‍ക്കും മികച്ച നിലവാരത്തിലുള്ളതും ചെലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാകണം.’ മോദി അഭിപ്രായപ്പെട്ടു.

ബിഹാര്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി വ്യക്തമാക്കി.

Top