നയനസൂര്യയുടെ മരണത്തില്‍ വിശദ അന്വേഷണത്തിന് തീരുമാനം

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസിന്റെ തീരുമാനം. സ്വയം മുറിവേൽപ്പിച്ചതാണെന്ന നിഗമനത്തിന് തെളിവില്ലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടൻ തീരുമാനിക്കും.

നയനസൂര്യയുടെ കഴുത്തിലും അടിവയറ്റിലും ഏറ്റ മുറിവുകൾ എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തണമെന്നും ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. നയനസൂര്യയുടെ മരണത്തിൽ ഉത്തരം കിട്ടേണ്ട പല ചോദ്യങ്ങളുമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സ്വയം മുറിവേൽപ്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടെന്നും, അത്തരത്തിൽ മുറിവേൽപ്പിച്ചതാകാം ശരീരത്തിൽ കണ്ടെത്തിയ മുറിവുകൾ എന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന്റെ നിഗമനം. എന്നാൽ അത്തരത്തിൽ സ്വയം മുറിവേൽപ്പിച്ചതാണെന്ന നിഗമനത്തിന് യാതൊരും തെളിവും ഇല്ലെന്ന് ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

നയനസൂര്യയുടെ കഴുത്തിൽ ആറു മുറിവുകളാണുള്ളത്. പല ദിവസങ്ങളിലായി കഴുത്തിന് മുറിവേൽപ്പിക്കുക, തുടർന്ന് അടിവയറ്റിൽ ക്ഷതമേൽപ്പിക്കുക, ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാകുക ഇതെല്ലാം സ്വയമേൽപ്പിച്ചതാണെന്ന നിഗമനം അംഗീകരിക്കാനാകില്ല. കഴുത്ത് ഞെരിഞ്ഞതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു.

കഴുത്ത് എങ്ങനെ ഞെരിഞ്ഞു എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നയനസൂര്യ മരിച്ചു കിടന്ന മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന ലോക്കൽ പൊലീസിന്റെ റിപ്പോർട്ട് തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ശക്തമായി തള്ളിയാൽ തുറക്കാവുന്ന നിലയിൽ വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Top