കൊള്ളയടിച്ച പണം തിരിച്ചു നല്‍കണം; നവാസ് ഷെരീഫിനെതിരെ വീണ്ടും ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: അവന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ച മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കൊള്ളയടിച്ച 300 ബില്ല്യന്‍ ഡോളര്‍ തിരിച്ചു നല്‍കണമെന്ന് പാക്കിസ്ഥാന്‍ തെഹ്‌റീക്ക്-ഇ-ഇന്‍സാഫ് ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍.

കറാച്ചി കമ്പനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനു മുന്‍പായി രാജ്യത്തെ ആരോഗ്യം, വിദ്യാഭ്യാസ മേഖലകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും അദ്ദേഹം നവാസ് ഷെരീഫിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ലാഹോറിലെ അല്ലാമാ ഇക്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നവാസ് ഷെരീഫും മകളും എത്തുന്ന സമയം അവരെ സ്വീകരിക്കാന്‍ ചെല്ലുന്നവര്‍ കഴുതകളാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നവാസ് ഷെരീഫിനെ സ്വീകരിക്കുന്നതിന് മുസ്ലിം ലീഗുകള്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നത് എങ്ങനെയാണെന്നും എങ്ങനെ രാജ്യത്ത് നിന്ന് കോടിക്കണക്കിനു രൂപ മോഷ്ടിച്ച കള്ളനെ സ്വാഗതം ചെയ്യാന്‍ കുട്ടികളോട് ഇവര്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.

അവന്‍ഫീല്‍ഡ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചത്. ഷെരീഫിനൊപ്പം തന്നെ മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

തടവ് ശിക്ഷക്കൊപ്പം ഷെരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഷെരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക്ക് സുപ്രീംകോടതി നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷെരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വാദിച്ചത്

Top