അല്‍-അസീസിയ അഴിമതിക്കേസില്‍ നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആശ്വാസം. അല്‍-അസീസിയ അഴിമതിക്കേസില്‍ നവാസ് ഷെരീഫിന്റെ ശിക്ഷ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ റദ്ദാക്കി.നാല് വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് നവാസ് ഷെരീഫ് ലണ്ടനില്‍ നിന്ന്  മടങ്ങിയെത്തിയത്.

രണ്ട് കോടതികള്‍ മൂന്ന് അഴിമതി കേസുകളില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കുകയും ചെയ്തിട്ടുണ്ട്. 2018 ഡിസംബറില്‍ അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ഷരീഫിനെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. അവെന്‍ഫീല്‍ഡ്, അല്‍-അസീസിയ അഴിമതി കേസുകളില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഷെരീഫിന്റെ ജാമ്യം വ്യാഴാഴ്ച വരെ നീട്ടിയിട്ടുണ്ട്. കേസില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 20ലേക്ക് മാറ്റി.

നവാസ് ഷെരീഫ് , മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി എന്നിവര്‍ തോഷഖാനയില്‍ നിന്ന് അനധികൃതമായി ആഡംബര വാഹനങ്ങളും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. അതിനിടെ, പാകിസ്താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാറുള്‍ ഹഖ് കാക്കര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

Top