ലാഹോര്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് നവാസ് ഷരീഫ് എന്ന് ഷരീഫിന്റെ പേഴ്‌സണല്‍ ഫിസിഷ്യന്‍ ഡോക്ടര്‍ അദ്‌നാന്‍ ഖാന്‍ അറിയിച്ചു.
ഞായറാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 69കാരനായ ഷരീഫിനെ ലാഹോറിലെ സര്‍വ്വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്തത്തില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിച്ചതിനാല്‍ പ്രവര്‍ത്തനവും തടസപ്പെടുന്നുണ്ട്. പ്രമേഹവും രക്തസമ്മര്‍ദ്ദവും കൂടിയളവിലാണെന്നും അദ്‌നാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ 107 കിലോ ഭാരമുണ്ടായിരുന്ന ഷരീഫിന്റെ ഭാരം 100 ആയി കുറഞ്ഞതായും ഡോക്ടർമാർ അറിയിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.