അവന്‍ഫീല്‍ഡ് അഴിമതിക്കേസ്; നവാസ് ഷെരീഫിനെയും മകളേയും അടിയാള ജയിലിലേയ്ക്ക് മാറ്റും

ഇസ്ലാമാബാദ്: അവന്‍ഫീല്‍ഡ് അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തേയും അടിയാള ജയിലിലേയ്ക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ നടത്തി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ.

ലാഹോറിലെ അല്ലാമാ ഇക്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഷെരീഫിനേയും മകളേയും വെള്ളിയാഴ്ചയായിരിക്കും അടിയാള ജയിലിലേയ്ക്ക് മാറ്റുന്നത്. വെള്ളിയാഴ്ച കാബിനറ്റ് ഡിവിഷന്‍ രണ്ട് ഹെലികോപ്റ്ററുകളാണ് എന്‍എബിക്ക് അനുവദിച്ചിരിക്കുന്നത്.

നവാസും മറിയവും ലോഹോര്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നേരിട്ട് അടിയാള ജയിലിലേയ്ക്ക് ഇരുവരെയും മാറ്റുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ജിയോ ടിവിയാണ് ഇത് സംബന്ധിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 22 എന്‍എബി ഉദ്യോഗസ്ഥരും 100 കമാന്‍ഡോകളും ഈ സമയം എയര്‍പോര്‍ട്ടില്‍ എത്തും.

അവന്‍ഫീല്‍ഡ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചത്. ഷെരീഫിനൊപ്പം തന്നെ മകള്‍ മറിയം ഷരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

തടവ് ശിക്ഷക്കൊപ്പം ഷരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഷരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക്ക് സുപ്രീംകോടതി നവാസ് ഷരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വാദിച്ചത്.

റിപ്പോര്‍ട്ട്: ജ്യോതിലക്ഷ്മി മോഹന്‍

Top