ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ കണ്ടെത്തി

മുംബൈ: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യം സംബന്ധിച്ച ആശങ്കള്‍ക്കിടെ ഈ മേഖലയില്‍ ചൈനീസ് ആണവ യുദ്ധക്കപ്പലുകള്‍ നാവികസേന കണ്ടെത്തി. നാവിക സേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു ചൈന നിരീക്ഷണ കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് രഹസ്യനീക്കം നാവികസേനയുടെ ശ്രദ്ധയില്‍പെട്ടത്.

മിസൈലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ള 815 ജി ഡോങ്ഡിയാഗോ കപ്പല്‍ ഈ മേഖലയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് ആണവ യുദ്ധക്കപ്പലുകളും കണ്ടെത്തിയത്. ചൈനീസ് ആംഫിബിയസ് യുദ്ധക്കപ്പല്‍ സിയാന്റെയും മിസൈല്‍ യുദ്ധക്കപ്പലിന്റെയും ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ചൈനീസ് ആണവ യുദ്ധക്കപ്പലുകളുടെ ചിത്രമെടുത്തത് ഇന്ത്യന്‍ നാവികസേനയുടെ പി -8 ഐ സമുദ്ര നിരീക്ഷണ വിമാനമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പി -8 ഐ ചൈനീസ് ആണവ യുദ്ധക്കപ്പലുകളുടെ ചിത്രമെടുത്തത് .

ഇന്ത്യന്‍ നാവിക സേന താവളങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കം.ചെനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു.

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ മൂന്ന് ആഴ്ചകളായി ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യന്‍ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് ചൈനയുടെ ഏറ്റവും വലിയ ഇന്റലിജന്‍സ് കപ്പല്‍ ഡോങ്ഡിയാഗോ ഈ മേഖലയില്‍ എത്തിയിരുന്നു.

Top