നവജ്യോത് സിംഗ് സിദ്ദു രാജി പിന്‍വലിച്ചു; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഹൈക്കമാന്‍ഡിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: രാജിക്കത്ത് പിന്‍വലിച്ചതായി പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു രാഹുല്‍ഗാന്ധിയെ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ആശങ്കകള്‍ രാഹുല്‍ഗാന്ധിയോട് പങ്കു വെച്ചതായും സിദ്ദു ഡല്‍ഹിയില്‍ പറഞ്ഞു. സിദ്ദു ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കിയതായി പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും വ്യക്തമാക്കി.

സെപ്തംബര്‍ 28നാണ് നവജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നല്‍കിയിയത്. എന്നാല്‍ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. സിദ്ദുവിന്റെ രാജിക്ക് പിന്നാലെ ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താനയും പിസിസി ജനറല്‍ സെക്രട്ടറി യോഗിന്ദര്‍ ധിന്‍ഗ്രയും രാജിവച്ചിരുന്നു.

ഡല്‍ഹിയില്‍ തുടരുന്ന സിദ്ദു വ്യാഴാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാലുമായും ഹരീഷ് റാവത്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സിദ്ദു ഉന്നയിച്ച 18 ആവശ്യങ്ങളില്‍, ചിലത് ഉടന്‍ പരിഹരിക്കാമെന്നും മറ്റുള്ളവ, സമയോചിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന ഉറപ്പ്.

Top