പഞ്ചാബിനായി എന്ത് ത്യാഗവും സഹിക്കും, അവസാന ശ്വാസം വരെ സത്യത്തിനായി പോരാടുമെന്ന് സിദ്ദു

പഞ്ചാബ്: അവസാന ശ്വാസം വരെ സത്യത്തിനായി പോരാട്ടം തുടരുമെന്ന് നവജ്യോത് സിങ് സിദ്ദു. പഞ്ചാബിനായി എന്ത് ത്യാഗവും സഹിക്കുമെന്നും, ആരോടും വ്യക്തിപരമായ വിദ്വേഷം ഇല്ലെന്നും സിദ്ദു പറഞ്ഞു.

എന്നാല്‍, നവജ്യോത് സിങ് സിദ്ദു പി.സി.സി അധ്യക്ഷസ്ഥാനം രാജിവച്ചതില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. സിദ്ദുവിനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. അനവസരത്തിലുള്ള രാജിയില്‍ കടുത്ത അമര്‍ഷത്തിലാണ് ദേശീയ നേതൃത്വം. പ്രശ്‌നം സംസ്ഥാനത്ത് തന്നെ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, രാജി പിന്‍വലിക്കാന്‍ സിദ്ദുവിനൊപ്പമുള്ള നേതാക്കള്‍ ശ്രമം തുടങ്ങി.

അതേസമയം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്ന് പഞ്ചാബിലെത്തും. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചതിന് പിന്നാലെയാണ് കേജ്രിവാളിന്റെ വരവ്. നേരത്തെ തന്നെ സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.

കേജ്രിവാള്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും, വന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും എം എല്‍ എയും പാര്‍ട്ടി വക്താവുമായ രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. അതിനാല്‍ തന്നെ കേജ്രിവാളിന്റെ വരവ് ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

ഇന്നലെയാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി 72 ദിവസം മാത്രമാണ് അദ്ദേഹം കസേരയില്‍ ഇരുന്നത്.

പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും, അതിനാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ പറയുന്നു. നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്നാലെ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ കൂടി രാജിവച്ചിരുന്നു.

Top