മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം അറസ്റ്റിലായ ഒരാള്‍ മുന്‍ കോണ്‍സ്റ്റബിള്‍!

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനൊപ്പം രണ്ട് ജെയ്‌ഷെ ഭീകരരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ദേവീന്ദര്‍ സിംഗിനൊപ്പം അറസ്റ്റിലായ ഭീകരരില്‍ ഒരാള്‍ ജമ്മു കശ്മീര്‍ പൊലീസില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്നെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.

ഇപ്പോള്‍ ലഷ്‌കര്‍ ഇ ത്വയ്യിബയുടെ താഴ്‌വരയിലെ പ്രമുഖ കമാന്‍ഡര്‍മാരില്‍ ഒരാളായി മാറിയ നാവീദ് ബാബു, 2017-ലാണ് സര്‍വീസില്‍ നിന്ന് രാജിവച്ച് ഭീകരസംഘടനയില്‍ ചേരുന്നത്. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ കശ്മീരില്‍ ജോലി ചെയ്തിരുന്ന കശ്മീരികളല്ലാത്ത തൊഴിലാളികളെ കൂട്ടത്തോടെ വധിച്ച കേസിലെ പ്രതിയാണ് നാവീദ് ബാബു. ട്രക്ക് ഡ്രൈവര്‍മാരും സാധാരണ തൊഴിലാളികളുമടക്കം 11 പേരെയാണ് അന്ന് നാവീദും കൂട്ടരും വധിച്ചത്.

അറസ്റ്റിലായ മറ്റൊരാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭീകരനായ അല്‍ത്താഫ് ആണെന്നും പൊലീസ് പറയുന്നു.

അതേസമയം ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനേയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ് പറഞ്ഞു. സര്‍വീസിലിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യുന്ന രീതിയിലല്ല, തീവ്രവാദിയെന്ന നിലയിലാകും ദേവീന്ദര്‍ സിംഗിനെ വിചാരണ ചെയ്യുക എന്നാണ് പോലീസ് പറഞ്ഞത്.

ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്പര്‍ ഇന്റന്‍ഡായി ജോലി ചെയ്ത് വരികയായിരുന്ന ദേവീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ്.

തീവ്രവാദികളെ കടത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എല്ലാ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നു ശനിയാഴ്ചയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

Top