നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ പ്രൗഢഗംഭീര സമാപനം

തിരുവനന്തപുരം : പ്രതീക്ഷകളോടെ 14 നിയോജക മണ്ഡലങ്ങളിൽ നിന്നും എത്തിയ ജനലക്ഷങ്ങൾക്ക് ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിൽ ഔദ്യോഗിക സമാപനം. വർക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തിൽ നിന്നും 20ന് വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച ജില്ലയിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ 23ന് സമാപനമായി. സംസ്ഥാനത്തെ 136ാം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സായായിരുന്നു വട്ടിയൂർക്കാവിൽ നടന്നത്.

പതിനായിരത്തോളം പേർക്ക് പങ്കെടുക്കാൻ പറ്റിയ സൗകര്യങ്ങൾ ജില്ലയിലെ എല്ലാ വേദികളിലും ഒരുക്കിയിരുന്നു. എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടയാളുകളുടെയും തെരഞ്ഞെടുത്ത പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംവദിക്കുന്ന പ്രഭാതയോഗങ്ങൾ ആറ്റിങ്ങൽ, കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടന്നു. ഭാവികേരളത്തിന്റെ വികസന പദ്ധതികൾ രൂപീകരിക്കുന്നതിനാവശ്യമായ നയരൂപീകരണത്തിനുള്ള ആശയങ്ങൾ സ്വീകരിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പ്രഭാതയോഗങ്ങൾ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളും മന്ത്രിതല ഇടപെടൽ ആവശ്യമുള്ള വികസന പദ്ധതികളും പ്രഭാതയോഗങ്ങളിൽ ചർച്ചയായി.

ആറ്റിങ്ങൽ പൂജാ കൺവെൻഷൻ സെന്ററിലെ പ്രഭാതയോഗത്തോടെയായിരുന്നു 22ന് പരിപാടികൾ ആരംഭിച്ചത്. രാവിലെ 11 മണിക്ക് ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സ് തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മാമം മൈതാനത്ത് ആറ്റിങ്ങലിലേയും 04.30ന് മാണിക്കോട് ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിൽ വാമനപുരത്തേയും ആറിന് നെടുമങ്ങാട് മുൻസിപ്പൽ പാർക്കിംഗ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെയും നവകേരള സദസ്സ് നടന്നു.

കാട്ടാക്കട തൂങ്ങാംപാറ ശ്രീ കാളിദാസ ഓഡിറ്റോറിയത്തിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ പ്രഭാതയോഗം. ആര്യനാട് വില്ലാ നസ്രേത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അരുവിക്കരയിലെയും കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ കാട്ടാക്കടയിലെയും നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ നെയ്യാറ്റിൻകരയിലെയും കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ പാറശാല മണ്ഡലത്തിലെയും നവകേരള സദസ്സുകൾ നിറഞ്ഞുകവിഞ്ഞ വേദികളിലാണ് നടന്നത്.

അവസാന ദിവസമായ ഇന്ന് ഇടപ്പഴഞ്ഞി ആർഡിആർ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം നടന്നത്. തുടർന്ന് കോവളം, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾ യഥാക്രമം വിഴിഞ്ഞം ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ ഗ്രൗണ്ട്, പൂജപ്പുര മൈതാനം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം എന്നിവിടങ്ങളിൽ നടന്നു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് ഗ്രൗണ്ടിൽ വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലെ സംയുക്ത പരിപാടിയിലാണ് ജില്ലയിലെ നവകേരള സദസ്സ് സമാപിച്ചത്.

ജില്ലാതലത്തിൽ ഏകോപന യോഗങ്ങൾ ചേർന്നും എല്ലാ നിയോജക മണ്ഡലത്തിലും അതത് എം.എൽ.എമാരെ ചെയർമാന്മാരും ജില്ലാതല ഉദ്യോഗസ്ഥരെ കൺവീനർമാരുമാക്കി സംഘാടക സമിതി രൂപീകരിച്ചും ചിട്ടയോടെയായിരുന്നു ജില്ലയിലെ ഒരുക്കങ്ങൾ.കോവളം നിയോജക മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാറായിരുന്നു സംഘാടക സമിതി ചെയർമാൻ. നിയോജക മണ്ഡലത്തിലെ സംഘാടക സമിതിക്ക് കീഴിൽ എല്ലാ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലും ബൂത്തുതലത്തിലും സ്വാഗത സംഘങ്ങൾ രൂപീകരിച്ചിരുന്നു. കൂടാതെ പൊതുജനങ്ങളിൽ നിന്നും വിവിധ വിഷയങ്ങളിൽ നിവേദനങ്ങൾ സ്വീകരിക്കാനും നവകേരള സദസ്സിന്റെ സന്ദേശമെത്തിക്കാനും വീട്ടുമുറ്റ സദസ്സുകളും നടത്തിയിരുന്നു.

എല്ലാ നിയോജക മണ്ഡലങ്ങളിലും ജോബ് ഫെസ്റ്റ്, തെരുവ് നാടകം, ഫ്‌ളാഷ് മോബ്, കലാ – കായിക മത്സരങ്ങൾ, സാംസ്‌കാരിക സമ്മേളനങ്ങൾ എന്നിവയും നവകേരള സദസ്സിന്റെ അനുബന്ധ പരിപാടികളായി സംഘടിപ്പിച്ചിരുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വികസന വീഡിയോ പ്രദർശനവും വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളും നടന്നിരുന്നു.

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും 61,533 നിവേദനങ്ങൾ ലഭിച്ചു. ഇവ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. വർക്കലയിൽ 8716, ചിറയിൻകീഴിൽ 4364, ആറ്റിങ്ങലിൽ 6238, വാമനാപുരത്ത് 4590, നെടുമങ്ങാട്ട് 4501, അരുവിക്കരയിൽ 4802, കാട്ടാക്കട 2444, നെയ്യാറ്റിൻകരയിൽ 5379, പാറശാലയിൽ 5662, കോവളത്ത് 3765, നേമത്ത് 3031, കഴക്കൂട്ടത്ത് 3319, തിരുവനന്തപുരത്ത് 2180, വട്ടിയൂർക്കാവിൽ 2542 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിവേദനങ്ങൾ ലഭിച്ചത്. നിവേദനങ്ങൾ സ്വീകരിക്കാൻ എല്ലാ വേദികളിലും പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പടുത്തിയിരുന്നു. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളുമുണ്ടായിരുന്നു.

Top