ഭയന്നിട്ടാണ് താന്‍ നാട് വിട്ടത്: കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയില്‍ പ്രതികരണവുമായി നൗഷാദ്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മന്‍കുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത് എന്നാണ് സൂചന. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

തന്നെ കൊലപ്പെടുത്തിയെന്ന ഭാര്യയുടെ മൊഴിയില്‍ പ്രതികരണവുമായി നൗഷാദ്. ഭാര്യ എന്തുകൊണ്ടാണ് അങ്ങനെ മൊഴി നല്‍കിയതെന്ന് അറിയില്ലെന്ന് പറഞ്ഞ നൗഷാദ്. ഭയന്നിട്ടാണ് താന്‍ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ വെളിപ്പെടുത്തി. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകള്‍ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്.

പത്തനംതിട്ടയില്‍ വച്ച് നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവര്‍ നൗഷാദിനെ മര്‍ദ്ദിച്ചിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് നാട് വിട്ടതെന്നുമാണ് മൊഴി. തുടര്‍ന്നുള്ള കാലമത്രയും നൗഷാദ് ഫോണ്‍ ഉപയോഗിക്കാതെയാണ് ജീവിച്ചത്. അതിനാലാണ് ബന്ധുക്കളായ ആര്‍ക്കും ഇദ്ദേഹത്തെ കണ്ടെത്താനോ ബന്ധപ്പെടാനോ കഴിയാതെ പോയത്.

ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദ് തൊടുപുഴയിലാണ് താമസിച്ചിരുന്നത്. ഇന്നലെ മുതല്‍ വാര്‍ത്തകളില്‍ ഇദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം കണ്ട് തൊടുപുഴയിലെ പൊലീസുകാരനായ ജയ്‌മോനാണ് വിവരം ലഭിച്ചത്. തൊടുപുഴ ഭാഗത്ത് തന്നെ ഒന്നര വര്‍ഷമായി കഴിയുകയായിരുന്നു നൗഷാദ്. ബന്ധുവായ ഒരാളാണ് ജയ്‌മോന് നൗഷാദിനെ കുറിച്ച് വിവരം നല്‍കിയത്. ജയ്‌മോന്‍ നടത്തിയ അന്വേഷണത്തില്‍ നൗഷാദ് പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. തൊടുപുഴയില്‍ ഒരു പറമ്പില്‍ കൈത്തൊഴില്‍ ചെയ്ത് ജീവിക്കുകയായിരുന്നു നൗഷാദെന്ന് വീട്ടുടമയും സ്ഥിരീകരിച്ചു. രണ്ട് വര്‍ഷത്തോളമായി നൗഷാദ് ഇവിടെ താമസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top