സംസ്ഥാനത്ത് പ്രകൃതിവാതകത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു

കൊച്ചി : സംസ്ഥാനത്ത് വാഹന മേഖലയില്‍ പ്രകൃതിവാതകത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നാലു പമ്പുകളില്‍ തുടങ്ങിയ വില്‍പ്പന കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.

കൊച്ചി മുതല്‍ കാസര്‍കോഡ് വരെ 597 പമ്പുകള്‍ പുതുതായി സ്ഥാപിക്കും.പെട്രോള്‍, ഡീസല്‍ വിലവര്‍ധന സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) വാഹനങ്ങള്‍ക്ക് പ്രചാരം കൂട്ടുന്നുണ്ട്. ആദ്യം 20 ഓട്ടോറിക്ഷകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 900 ആയി. ദിവസ ഉപഭോഗം 200 കിലോഗ്രാമില്‍നിന്ന് 3500 കിലോഗ്രാമായും ഉയര്‍ന്നിട്ടുണ്ട്.

കൊച്ചിയില്‍ അടുത്തയാഴ്ച അഞ്ച് പമ്പുകള്‍ കൂടി തുറക്കും. കൊച്ചിയിലെ വാഹനവിപണിയിലേക്ക് മാരുതി 1500 സി.എന്‍.ജി. കാറുകള്‍ ഈ മാസം എത്തിക്കും. കാര്‍ സേവനദാതാക്കളായ ഊബര്‍ ഈ മാസം 500 സി.എന്‍.ജി. കാറുകള്‍ നിരത്തിലിറക്കും.

പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പുതിയ ഗ്യാസ്‌കിറ്റ് ഉപയോഗിച്ച് പ്രകൃതിവാതകം ഇന്ധനമാക്കാം. 35,000 മുതല്‍ 60,000 രൂപവരെ കിറ്റിനു ചെലവുവരും. അംഗീകൃത യൂണിറ്റുകളില്‍ മാത്രമാണ് കിറ്റുകള്‍ ഘടിപ്പിക്കുന്നത്.

ഒരു കിലോഗ്രാം പ്രകൃതിവാതകത്തിന് 53 രൂപയാണ് ഇപ്പോഴത്തെ വില. ഓട്ടോറിക്ഷകള്‍ക്ക് 50 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. മലിനീകരണവും കുറവാണ്.

Top