വനിതാ പൈലറ്റുകളെ ക്ഷണിച്ച് സൗദി ;ഒരു ദിവസത്തിനുള്ളില്‍ 1000 അപേക്ഷകള്‍

റിയാദ്: ചരിത്രത്തിലാദ്യമായി സ്വദേശി വനിതാ പൈലറ്റുകളെയും എയര്‍ഹോസ്റ്റസുമാരേയും റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര വിമാന കമ്പനി. 24 മണിക്കൂറിനകം 1000 അപേക്ഷകളാണ് ലഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള വിലക്ക് സര്‍ക്കാര്‍ നീക്കിയത്. ഇതിനു പിന്നാലെയാണ് സ്വദേശികളായ വനിതകളെ പൈലറ്റായും, എയര്‍ഹോസ്റ്റസുമാരെയും റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്.

വ്യോമയാന മേഖലയില്‍ സൗദി സ്ത്രീകള്‍ക്ക് നിയമപരമായി വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും, ഫിലിപ്പിന്‍സ് അടക്കമുള്ള വിദേശ രാജ്യക്കാരായിരുന്നു അധികവും ജോലി ചെയ്യിരുന്നത്. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊണ്ടുവരാനുള്ള സൗദി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ തീരുമാനത്തിന് കരുത്ത് പകരുന്നതാണ് ഫ്‌ളെയ്‌നാസ് എയര്‍ലെന്‍സിന് ലഭിച്ച അപേക്ഷാ പ്രളയം.

സഹ പൈലറ്റ്, എയര്‍ ഹോസ്റ്റസ് എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് ഫ്‌ളെയിനാസ് വക്താവ് പറഞ്ഞു. ഒരു വിമാന കമ്പനികളുടെ വിജയത്തിന് സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജൂണിലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് സ്വയം വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തത്.

Top