ഖേൽ രത്ന ചിരാഗ് ഷെട്ടി-സാത്വിക് സായ്‌രാജ് സഖ്യത്തിന്; ഷമിക്ക് അർജുന, കായിക പുരസ്കാരങ്ങൾ

ദില്ലി : ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായിക മേഖലയിലെ പരമോന്നത ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരത്തിവ് ബാഡ്മിന്റണ്‍ താര സഖ്യമായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും അര്‍ഹരായി. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമി അര്‍ജുന പുരസ്കാരത്തിന് അര്‍ഹനായി.

ഏഷ്യൻ ഗെയിംസില്‍ സ്വർണവും ലോക ചാമ്പ്യൻഷിപ്പില്‍ വെങ്കലവും കോമൺവെൽത്ത് ഗെയിംസില്‍ വെള്ളിയും നേടിയ മികവാണ് ചിരാഗ് ഷെട്ടി-സാത്വിക് സായ്‌രാജ് സഖ്യത്തെ രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹരാക്കിയത്.

മുഹമ്മദ് ഷമി ഉൾപ്പെടെ 26 താരങ്ങളാണ് അർജുന പുരസ്കാരത്തിന് അര്‍ഹരായത്. ഓജസ് പ്രവീൺ ഡിയോട്ടലെ, (അമ്പെയ്ത്ത്), അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്ത്ത്), ശ്രീശങ്കർ എം (അത്‌ലറ്റിക്‌സ്), പരുൾ ചൗധരി (അത്‌ലറ്റിക്‌സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിംഗ്), ആർ വൈശാലി (ചെസ്), അനുഷ് അഗർവാല (അശ്വാഭ്യാസം), ദിവ്യകൃതി സിംഗ് (ഇക്വസ്ട്രിയൻ ഡ്രെസ്സേജ്), ദീക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പഥക് (ഹോക്കി), പുക്രംബം സുശീല ചാനു (ഹോക്കി), പവൻ കുമാർ (കബഡി), റിതു നേഗി (കബഡി), നസ്രീൻ (ഖോ-ഖോ), പിങ്കി, ഐശ്വരി പ്രതാപ് സിംഗ് തോമർ (ഷൂട്ടിംഗ്), ഇഷ സിംഗ് (ഷൂട്ടിംഗ്), ഹരീന്ദർ പാൽ സിംഗ് സന്ധു (സ്ക്വാഷ്), അയ്ഹിക മുഖർജി (ടേബിൾ ടെന്നീസ്), സുനിൽ കുമാർ (ഗുസ്തി), മിസ് ആന്റിം (ഗുസ്തി), നൗറെം റോഷിബിന ദേവി (വുഷു), ശീതൾ ദേവി (പാരാ അമ്പെയ്ത്ത്), ഇല്ലൂരി അജയ് കുമാർ റെഡ്ഡി (അന്ധ ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിംഗ്) എന്നിവരാണ് അർജുന അവാർഡ് നേടിയ മറ്റു താരങ്ങൾ.

ലളിത് കുമാർ (ഗുസ്തി), ആർ ബി രമേഷ് (ചെസ്), മഹാവീർ പ്രസാദ് സൈനി (പാരാ അത്‌ലറ്റിക്‌സ്), ശിവേന്ദ്ര സിംഗ് (ഹോക്കി), ഗണേഷ് പ്രഭാകർ ദേവ്രുഖ്കർ (മല്ലഖാംബ്) എന്നിവർക്കാണ് ദ്രോണാചാര്യ പുരസ്കാരം. സമിതികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിലും കൃത്യമായ അന്വേഷണത്തിനു ശേഷവുമാണ് താരങ്ങളെയും പരിശീലകരെയും പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്നും അടുത്ത മാസം 9 ന് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കായിക പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

യൂണിവേഴ്‌സിറ്റി വിഭാഗത്തിൽ, അമൃത്‌സറിലെ ഗുരു നാനാക് ദേവ് യൂണിവേഴ്‌സിറ്റി, 2023 ലെ മൗലാന അബുൽ കലാം ആസാദ് ട്രോഫി നേടി, പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയും കുരുക്ഷേത്രയിലെ കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയും ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പായി.

Top