‘രാജ്യ സുരക്ഷ’; സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ‘രാജ്യ സുരക്ഷ’ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പാസ്പോര്‍ട്ട് നിഷേധിച്ചെന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മെഹബൂബയ്ക്കു പാസ്‌പോര്‍ട്ട് നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു. പാസ്‌പോര്‍ട്ട് നല്‍കുന്ന കാര്യം അന്വേഷിച്ച സിഐഡി വിഭാഗം പ്രതികൂല റിപ്പോര്‍ട്ടാണു നല്‍കിയത്.

സിഐഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയുടെ സുരക്ഷയ്ക്കു ഹാനികരമാണെന്നു കാണിച്ച് എന്റെ പാസ്പോര്‍ട്ട് നല്‍കാന്‍ പാസ്പോര്‍ട്ട് ഓഫിസ് വിസമ്മതിച്ചു. 2019 ഓഗസ്റ്റ് മുതല്‍ കശ്മീര്‍ കൈവരിച്ച സാധാരണത്വമാണിത്. മുന്‍ മുഖ്യമന്ത്രി പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നതു രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്നാണു പറയുന്നത്.’ – മെഹബൂബ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മേയിലാണു മെഹബൂബയുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചത്. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചപ്പോള്‍ നടപടിയുണ്ടായില്ല. വൈകിയതു ചൂണ്ടിക്കാട്ടി മെഹബൂബ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു പൊലീസ് നിലപാട് വ്യക്തമാക്കിയത്.

 

Top