ഡൽഹി:ഹിമാചലിലെ ബിജെപി നേതാക്കളിലെ അച്ചടക്കമില്ലായ്മ നല്ല രീതിയില്‍ തന്നെ പരിഹരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ആജ് തക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിമത ശല്യത്തെ കുറിച്ചും അത് തെരഞ്ഞെടുപ്പിലേക്ക് എത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ആ ശീലം വലുതാവുകയാണ്. ‘ഞങ്ങള്‍ക്ക് അത് അവസാനിപ്പിക്കണം. ഒരു വിമത നേതാവിനെ തിരിച്ചെടുക്കുന്നതോടെ ഒരു മോശം സംവിധാനം രൂപപ്പെടുകയാണ്. വിമത നേതാവിനെ തിരിച്ചെടുക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. ഞങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. അത്തരം കാര്യങ്ങള്‍ ഭാവിയില്‍ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കും’, ജെപി നദ്ദ പറഞ്ഞു.
ഹിമാചലില്‍ കടുത്ത മത്സരമാണ് നടന്നത്. സാധാരണ വോട്ട് ശതമാനത്തില്‍ ആറ് ശതമാനത്തോളം മാറ്റമാണ് സംഭവിക്കാറുള്ളത്. അത് ചുരുങ്ങി ഒരു ശതമാനത്തിലേക്ക് വന്നു. അതിനര്‍ത്ഥം വളരെ ചെറിയ പരാജയമാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നും നദ്ദ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് അക്കങ്ങളുടെയും സാഹചര്യങ്ങളുടേയും ഒരു മത്സരമാണ്. റെക്കോര്‍ഡ് തകര്‍ക്കുന്ന മാറ്റമാണ് ഗുജറാത്തില്‍ കണ്ടത്. ബിജെപിയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണിത്. ഗുജറാത്തിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുകയാണ്’, ജെപി നദ്ദ പറഞ്ഞു.
പാര്‍ട്ടി വളരെ വലിയ തോതില്‍ വളരുകയാണ്. പല ആളുകളും ചേരുന്നുണ്ട്. അവര്‍ക്ക് പല സ്ഥാനങ്ങളും വേണം. അതിനാല്‍ പലരും പാര്‍ട്ടി നിലപാടിനെ മറികടക്കുന്നു. പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പക്ഷെ ഞങ്ങള്‍ അതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അതിനുള്ള പരിഹാരം ഞങ്ങള്‍ അടുത്ത് തന്നെ കണ്ടെത്തും. ഇതൊരു പുതിയ ശൈലിയാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.