നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍; കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു, ഉറ്റു നോക്കി രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത സാമ്പത്തികമാന്ദ്യം നിലനില്‍ക്കെ മോദി സര്‍ക്കാരിന്റെ രണ്ടാമൂഴത്തിലെ രണ്ടാം ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. ബജറ്റ് അവതരണത്തിനു മുന്നോടിയായി പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു. ധനമന്ത്രിയും സഹമന്ത്രി അനുരാഗ് താക്കൂറും രാഷ്ട്രപതിയെ കണ്ടു. പൊതു ബഡ്ജറ്റ് അവതരം രാവിലെ 11 മണിക്കാണ് നടക്കുന്നത്.

സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താനും വിപണിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള ഫീല്‍ഗുഡ് ബജറ്റായിരിക്കുമെന്നാണ് സൂചന.

ബജറ്റില്‍ ആദായനികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താനുള്ള ഊന്നല്‍ ധനമന്ത്രി നടത്തും. തൊഴിലില്ലായ്മ പരിഹരിക്കാനും, കാര്‍ഷിക, വ്യവസായിക, ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്താനുമുള്ള ബജറ്റില്‍ ഉണ്ടാകുമെന്നാണ് ഇന്ത്യക്കാര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

എയിംസ്, ശബരിമല-അങ്കമാലി പാത ഉള്‍പ്പടെ റെയില്‍വെ മേഖലയെ ശക്തിപ്പെടുത്താനുള്ള വഴികളുള്‍പ്പെടെ ബജറ്റില്‍ കേരളത്തിനും ചില പ്രതീക്ഷകള്‍ ഉണ്ട്.

പൊതുബജറ്റിനു ഫെബ്രുവരി ഒന്ന് എന്ന തീയതി മോഡിസര്‍ക്കാര്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ശനിയാഴ്ച അവതരിപ്പിക്കുന്നത്. മുമ്പ് ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമായിരുന്നു ബജറ്റ് അവതരണം.

ഇത്തവണയും പെട്ടിക്ക് പകരം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തുണിയില്‍ പൊതിഞ്ഞാണ് ബജറ്റ് ഫയലുകള്‍ കൊണ്ടുവന്നത്. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി ധനമന്ത്രാലയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു.

Top