ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 271 ആയതായി ഉയര്‍ന്നു!

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെങ്കിലും വൈറസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്തയാണ് ഞെട്ടിച്ചുകൊണ്ട് പുറത്ത് വരുന്നത്. രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശികളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് നലവില്‍ കേരളം ഉള്‍പ്പടെ 22 സംസ്ഥാനങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്, 63 പേരാണ് ഇവിടെ. പിന്നാലെ കേരളമാണുള്ളത്. 40 പേര്‍. ശേഷം വരുന്നത് 26 പേരുള്ള ഡല്‍ഹിയും 24 പേരുള്ള യുപിയുമാണ്.

കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരുന്നത്. കൂടാതെ അഞ്ചുപേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചത്. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് മരണപ്പെട്ടത്. ഇവരില്‍ ഒരാള്‍ വിദേശിയായിരുന്നു.

അതേസമയം, ലോകത്താകമാനം കൊറോണ നിയന്ത്രണാധീതമായി വര്‍ധിക്കുകയാണ്. മരണസംഖ്യ 11,417 ആയി ഉയര്‍ന്നു. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുല്‍ വൈറസ് ബാധ ഏറ്റിരിക്കുന്നത് ഇറ്റലിയിലാണ്. മരണം 4032 ആയി. രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.

Top