നാഗാലാന്‍ഡ് വെടിവെയ്പ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: നാഗാലാന്‍ഡ് വെടിവെയ്പ്പില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

അതേസമയം അസം റൈഫിള്‍സ് ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചത് അകാരണമായാണെന്ന് നാഗാലാന്‍ഡ് ഡിജിപി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരായുധരായ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആറ് പേരാണ് തല്‍ക്ഷണം മരിച്ചത്. പ്രതിഷേധിച്ച ഗ്രാമീണര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഏഴ് പേര്‍ കൂടി കൊല്ലപ്പെട്ടു.

വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ പിന്നീട് മരിച്ചു. ഇതുവരെ ആകെ 15 പേര്‍ക്കാണ് സൈന്യത്തിന്റെ വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്. വെടിവെപ്പില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണരുടെ പ്രതിഷേധത്തില്‍ അര്‍ധ സൈനിക വിഭാഗത്തിന്റെ മൂന്ന് വാഹനങ്ങള്‍ അഗ്‌നിക്കിരയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top