നാഷണൽ ഹൈവേ അറ്റകുറ്റപ്പണി ക്രമക്കേട്: റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: നാഷണൽ ഹൈവേയിലെ റോഡ് അറ്റകുറ്റപ്പണിയിലെ ക്രമക്കേട് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് ഹൈക്കോടതിയുടെ നിർദേശം. നാഷണൽ ഹൈവേയിൽ അപകടത്തിൽ ആളുകൾ മരിക്കുന്നത് സംബന്ധിച്ച് കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കോടതിയിൽ ഹാജരായി സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. 107 റോഡുകളിൽ നിർമാണത്തിലെ അപാകത സംബന്ധിച്ച പരിശോധന വിജിലൻസ് നടത്തിയതായും 2 കേസ് രജിസ്റ്റർ ചെയ്തതായും വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിച്ചു.

തുടർന്നാണ് ഒക്ടോബർ ആറിന് മുമ്പായി നാഷണൽ ഹൈവേയോട് ഇത് സംബന്ധിച്ച് വിശദ വിവരങ്ങൾ രേഖാമൂലം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. പി.ഡബ്യൂ.ഡി റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ചുള്ള വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന് കോടതി നിർദേശം നൽകി. പെരുമ്പാവൂർ -മൂന്നാർ റോഡ് പണി സംബന്ധിച്ചും പ്രത്യേകം വിവരം നൽകണം. കല്ലൂർ -കടവന്ത്ര റോഡ് അറ്റകുറ്റപ്പണി സംബന്ധിച്ച് ജിസിഡിഎയും വിവരംം നൽകണം.

Top