ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.
ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കി.
56 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. പ്രസ് എൻക്ലേവ് വളപ്പിൽനിന്ന് നവംബർ 15നകം ഒഴിയാനായിരുന്നു നിർദേശം.
ഇത് ചോദ്യംചെയ്തുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ അസോസിയേറ്റ് ജേര്‍ണല്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നത്. 1967 മുതൽ സ്ഥാപനം ഇവിടെയാണ് പ്രവർത്തിച്ചു വന്നത്.
നാഷനൽ ഹെറാൾഡ്, ഹിന്ദി പത്രമായ നവജീവൻ, ഉർദുവിലുള്ള ഖൗമി ആവാസ് എന്നിവയുടെ ഓൺലൈൻ പതിപ്പാണ് ഇപ്പോൾ ഇറങ്ങുന്നത്.
2012ൽ നാഷണൽ ഹെറാൾഡിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്. അനധികൃതമായി 90 കോടി വായ്പ അനുവദിച്ചെന്നായിരുന്നു ആരോപണം.