നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചന. ഇരുവര്‍ക്കും പുതിയ സമന്‍സ് അയച്ചേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ചോദ്യം ചെയ്യുക. ഇരുവരെയും കഴിഞ്ഞ വര്‍ഷവും പലതവണ ചോദ്യം ചെയ്തിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും ഓഹരികളും ‘യങ് ഇന്ത്യ’ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012 ലാണ് സുബ്രഹ്‌മണ്യം സ്വാമി കേസ് ഫയല്‍ ചെയ്തത്.

കേസില്‍ മുന്‍ കോണ്‍ഗ്രസ് ട്രഷറര്‍ പവന്‍ ബന്‍സലിനെ കഴിഞ്ഞ രണ്ട് ദിവസമായി ഇഡി ചോദ്യം ചെയ്തുവരികയാണ്. കേസ് അന്വേഷിക്കുന്ന ഇ.ഡി സംഘം കഴിഞ്ഞ വര്‍ഷം സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കഴിഞ്ഞ വര്‍ഷം ഒന്നിലേറെ തവണ ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്.

Top