ദേശീയപുരസ്‌കാരം: ബഹിഷ്‌കരിച്ചവര്‍ക്ക് തപാല്‍ വഴി അവാര്‍ഡ്‌

fahad

ന്യൂഡല്‍ഹി: 65മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാത്ത ജേതാക്കള്‍ക്ക് അവാര്‍ഡ് തപാല്‍ വഴി അയച്ചു കൊടുക്കുമെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു. പുരസ്‌കാര ജേതാക്കളായ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുക്കാത്ത 60 ജേതാക്കള്‍ക്കാണ് തപാല്‍ വഴി അവാര്‍ഡ് എത്തിക്കുക.

മുന്‍ കാലങ്ങളില്‍ പല കാരണങ്ങളാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്ത ജേതാക്കള്‍ക്ക് പുരസ്‌കാരം തപാല്‍ വഴി അയക്കാറുണ്ടായിരുന്നു. ഈ രീതിയില്‍ തന്നെയാണ് ഇവര്‍ക്കും അവാര്‍ഡുകള്‍ കൈമാറുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിലാണ് ജേതാക്കള്‍ പങ്കെടുക്കാതിരുന്നത്. തുടര്‍ന്ന് ഇവരുടെ കസേരകളും പേരും വേദിയില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. പതിനൊന്ന് അവാര്‍ഡുകള്‍ രാഷ്ട്രപതിയും മറ്റുള്ളവ കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും ചേര്‍ന്നാണ് നല്‍കിയത്.

അതേസമയം, ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതൃപ്തി രേഖപ്പെടുത്തി. പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് മാര്‍ച്ച് ഒന്നിന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപ്തി അറിയിച്ചത്.

മാത്രവുമല്ല അവാര്‍ഡ് ദാനത്തിന്റെ വേദി വിഗ്യാന്‍ ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റണമെന്നും വാര്‍ത്താ വിതരണ മന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ പറയുന്നു.

Top