ഡൽഹി: ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. സെപ്തംബർ 9,10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി നടക്കുന്ന സമയത്ത് ഓട്ടോറിക്ഷ ഡ്രൈവർമാരോട് വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും കടകൾ തുറക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണത്തിൻറെ ഭാഗമായി നോർത്തേൺ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗികമായി സർവീസ് നടത്തും.
ലോകനേതാക്കൾ തങ്ങുന്ന ഹോട്ടലുകളിലും അവരുടെ സഞ്ചാരപാതയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡുകൾ നവീകരിച്ചും പാതയോരങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചും മോടി കൂട്ടി. സമ്മേളന പ്രതിനിധികളുടെ സഞ്ചാരപാതയ്ക്കു പുറത്തുവരെയുള്ള ചേരികൾ കെട്ടിമറയ്ക്കാനും അധികൃതർ മറന്നില്ല.
വഴിവക്കിലെ അനധികൃത കൈയേറ്റങ്ങൾ നേരത്തെ ഒഴിപ്പിച്ച ഡിഡിഎ അധികൃതർ ഫ്ളൈ ഓവറുകൾക്കു താഴെ കഴിയുന്നവരെയും അവിടെനിന്നു നീക്കി. തുഗ്ലക് ബാഗ്, മെഹറോളി പ്രദേശത്തെ അനധികൃത ചേരികൾ ഒഴിപ്പിച്ചു. ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിലെ ചേരികളും നീല ഷീറ്റുകൾകൊണ്ടു മറച്ചിട്ടുണ്ട്. നോയിഡ സെക്ടർ 16ൽ കടകളും ചേരികളും ഇത്തരത്തിൽ മറച്ചു.
എഐ കാമറകൾ, സോഫ്റ്റ്വേർ അലാറങ്ങൾ, ഡ്രോണുകൾ എന്നിവയിലൂടെ ഓരോ ചലനങ്ങളും നിരീക്ഷിക്കും. ലോകനേതാക്കളും പ്രതിനിധികളും തങ്ങുന്ന ഹോട്ടലിലും വിവിധ സമ്മേളനസ്ഥലങ്ങളിലും നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകളെയും ആർമി സ്നൈപ്പർ സംഘത്തെയും വിന്യസിക്കും.
ഡൽഹി നഗരത്തിൽ കുരങ്ങുശല്യം രൂക്ഷമാണ്. ജി 20വേദികളായ പഞ്ച നക്ഷത്രഹോട്ടൽ പരിസരങ്ങളിൽനിന്ന് കുരങ്ങുകളെ ഓടിക്കാൻ ലംഗൂറുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ലംഗൂറുകളെ കണ്ടാൽ സാധാരണ കുരങ്ങുകൾ ഓടിയൊളിക്കാറുണ്ട്. ലംഗൂറുകളുടെ ശബ്ദം അനുകരിക്കുന്ന 40 പേരെ വിവിധ സ്ഥലങ്ങളിലായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതർ വിന്യസിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദിയുടെ മുഹമ്മദ് ബിൻ സൽമാൻ എന്നീ പ്രമുഖ ലോകനേതാക്കൾ പങ്കെടുക്കുന്നുണ്ട്. എന്നാൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ജപ്പാൻ, ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവൻമാരും പങ്കെടുക്കും.