നെഞ്ചിൽ തട്ടിയ പാട്ട്; നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീതലോകം

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി സംഗീത ലോകം. ഗായികമാരായ സിതാര, സുജാത, സംഗീത സംവിധായകരായ ബിജിബാൽ, അൽഫോൺസ് ജോസഫ്, ജേക്സ് ബിജോയ്, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എന്നിവരാണ് രംഗത്തെത്തിയത്. ‘സംഗീതത്തിലെ ശുദ്ധി എന്താണ്! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ’ എന്നാണ് ബിജിബാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. നഞ്ചിയമ്മയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നേരത്തേ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഗോത്രവർഗ്ഗത്തിൽപ്പട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാർഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പാട്ട് വരേണ്ടത് നെഞ്ചിൽ തട്ടിത്തെറിച്ചാണെന്ന് ഗായിക സിതാരയും പ്രതികരിച്ചു. സംഗീതത്തിന് വേണ്ടി ജീവിച്ചവർക്ക് നഞ്ചിയമ്മയുടെ പുരസ്‌കാരം അപമാനമായി തോന്നില്ലേ എന്നായിരുന്നു സംഗീതജ്ഞൻ ലിനു ലാൽ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചോദിച്ചത്. നിരവധി പേരാണ് ഇതിൽ പ്രതികരണവുമായി ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.

നഞ്ചിയമ്മയ്ക്ക് പുരസ്കാരം നൽകിയതിനെ വിമർശിച്ചുകൊണ്ട് ലിനുലാൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് കമന്റ് ആയാണ് അൽഫോൺസ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവർഡ് ജൂറിയുടെ പ്രവ‍‍ൃത്തിയിൽ ഞാ‍ൻ അവരെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറ് വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. അതിന് സാധിക്കില്ലെങ്കിൽ ഞാൻ പഠിക്കാൻ തയ്യാറല്ല. വർഷങ്ങളെടുത്ത് പരിശീലിക്കുന്നതോ പഠിക്കുന്നതോ അല്ല കാര്യം. നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്.’ അൽഫോൺസ് ജോസഫ് പ്രതികരിച്ചു.

Top