National animal welfare Board’s proposal-stray dog issue

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കത്തിനെതിരെ ദേശീയ മൃഗക്ഷേമ ബോര്‍ഡ്. നായക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ് നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍എം ഖര്‍ബ് പറഞ്ഞു. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന നായ്ക്കളെ മരുന്ന് കുത്തിവച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിയമം അനുശാസിക്കുംവിധം അക്രമകാരികളായ നായ്ക്കളെ കൊല്ലണമെന്നായിരുന്നു തദ്ദേശ സ്വയംവരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിവഴി സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് നായ്ക്കളെ കൊല്ലരുതെന്ന നിര്‍ദ്ദേശവുമായി മൃഗക്ഷേമ ബോര്‍ഡ് രംഗത്തെത്തിയിട്ടുള്ളത്.

തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിന് പിന്നാലെയാണ് അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

തെരുവുനായ്ക്കള്‍ പെരുകുന്നത് തടയാന്‍ വന്ധ്യംകരണം അടക്കമുള്ള നടപടികള്‍ ശക്തമാക്കാനും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top