മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപക്കേസ് എന്‍ ഐ എയിലേക്ക്

മുംബൈ: ഇനിയെന്ത് എന്ന് തീരുമാനിക്കുന്നതിന് മുമ്പേ മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപക്കേസ് കേന്ദ്രം എന്‍ഐഎയ്ക്ക് വിട്ടു. കേസില്‍ ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നിനിടെയാണ് ഇങ്ങനെയൊരു നീക്കം. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെയുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആഞ്ഞടിച്ചു.

ഭീമാ കൊറേഗാവ് കലാപക്കേസില്‍ ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസുമായി അവലോകന യോഗം നടത്തി 24 മണിക്കൂര്‍ തികയും മുമ്പാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. നഗര നക്‌സലുകളെന്ന് മുദ്രകുത്തി കഴിഞ്ഞ സര്‍ക്കാര്‍ ജയിലിലടച്ച മനുഷ്യാവകാശപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ സേനയുടെ കൂടി സമ്മതത്തോടെ ത്രികക്ഷി സര്‍ക്കാരില്‍ ധാരണയായതാണ്.

സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയുള്ള ഈ തീരുമാനത്തിലൂടെ ഭരണഘടനയെ ഒരിക്കല്‍ കൂടി ബിജെപി അപമാനിച്ചെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വിമര്‍ശിച്ചു. ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് കേന്ദ്രം മറക്കരുതെന്ന് എന്‍സിപി മന്ത്രി ജിതേന്ദ്ര അവദ് പറഞ്ഞു.

2017 ഡിസംബര്‍ 31 ന് പൂനെയ്ക്ക് സമീപം ഭീമാ കൊറേഗാവിലുണ്ടായ ദളിത് മറാത്താ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടക്കത്തില്‍ ഹിന്ദു സംഘടനാ നേതാക്കളായ മിലിന്ദ് ഏക്‌ബൊടെ,സംഭാജി ബിഡെ എന്നിവര്‍ക്കെതിരെയാണ് തുടക്കത്തില്‍ പൊലീസ് കേസെടുത്തതെങ്കിലും പിന്നീട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒന്‍പത് മനുഷ്യാവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Top