Nation Pays Tribute To Pathankot Martyrs Lieutenant Colonel Niranjan Kumar,

ബംഗളുരു: അച്ഛാ… ഞാന്‍ ഇപ്പോഴൊരു സൈനിക നീക്കത്തിലാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്‍ അവസാനമായി പറഞ്ഞ ഈ വാക്കുകളാണ് പിതാവ് ഇ.കെ. ശിവരാജന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നത്. അവസാനമായി മകനെ ഒരു നോക്ക് കാണാനുള്ള ഭാഗ്യം ഈ പിതാവിന് ഉണ്ടായില്ല. മകന്റെ അവസാന വാക്കുകളോര്‍ത്ത് വിതുമ്പുകയാണ് ഇപ്പോള്‍ ഈ പിതാവ്.

മകന്‍ പത്താന്‍കോട്ടില്‍ പോയ വിവരം ശിവരാജന്‍ അറിഞ്ഞിരുന്നില്ല. ഇതറിയാതെയാണ് അദ്ദേഹം ശനിയാഴ്ച നിരഞ്ജനെ ഫോണില്‍ വിളിച്ചത്. കുടുംബത്തിലെ ചില കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഉദ്ദേശ്യം. ഫോണിലൂടെ അച്ഛാ.. ഞാന്‍ ഇപ്പോള്‍ ഒരു സൈനിക നീക്കത്തിലാണ് എന്നു മാത്രം പറഞ്ഞ് നിരഞ്ജന്‍ സംഭാഷണം അവസാനിപ്പിച്ചു. മുന്‍പത്തെപ്പോലെ ഓപ്പറേഷന്‍ പെട്ടെന്നു അവസാനിക്കുമെന്നും അതുകഴിഞ്ഞാലുടന്‍ മകന്‍ തിരിച്ചുവിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശിവരാജന്‍. എന്നാല്‍ ഞായറാഴ്ച രാവിലെ മകന്റെ മരണ വിവരമാണ് ശിവരാജന് ലഭിച്ചത്.

ദേശീയ സുരക്ഷാ സേനയില്‍ (എന്‍എസ്ജി) ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലെ അംഗമായിരുന്ന ലഫ്.കേണല്‍ ഇ.കെ. നിരഞ്ജന്റെ ജീവനെടുത്തത് പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ ഭീകരന്റെ മൃതദേഹത്തിലുണ്ടായിരുന്ന ഗ്രനേഡാണ്. ഇത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച ഉഗ്രസ്‌ഫോടനത്തിലാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്.

Top